Monday, September 12, 2011

ഓണസദ്യ (?)



Director: "Lights ON......Camera Ready......Action...!!!"

അവതാരക: നമസ്കാരം, ഓണചൂഷണം പരിപാടിയിലേക്ക് സ്വാഗതം. എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ ചൂഷണാശംസകള്‍.

ഓണചൂഷണത്തില്‍ ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഓണസദ്യ കാറ്ററിംഗ് ബിസ്സിനെസ്സിനെപ്പറ്റിയാണ്.
നമ്മുടെ ഇന്നത്തെ അതിഥി ടെക്പാര്‍ക്കിന് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന D6 Innന്‍റെ ഈവന്റ്റ്‌ മാനേജരും കസ്റ്റമര്‍ കൊണാണ്ടറുമായ ശ്രീ ലാഭകുമാരന്‍തമ്പി ആണ്. അനേകവര്‍ഷങ്ങള്‍ ബിയറില്‍ മിനറല്‍ വാട്ടര്‍ കലക്കിയും, പൊട്ടാസ്യം പെര്‍മാംഗനേറ്റ് നിറമുള്ള വൈനും വിറ്റ് ഉജ്ജ്വല സേവനം നടത്തി ടെക്കികള്‍ക്കിടയില്‍ പ്രശസ്തനാണ് ഈ വ്യക്തി.  

നമസ്കാരം സര്‍, ജനചൂഷണത്തിലേക്ക് സ്വാഗതം. 

ലാഭകുമാരന്‍: നമസ്കാരം.

അവതാരാക: സര്‍, മറ്റൊരു ഓണം കൂടി വന്ന് പോകുകയാണ്. ഓണസദ്യ എങ്ങനെ ലാഭകരമായി നല്‍കാം എന്ന വിഷയത്തെപ്പറ്റിയാണ് നമ്മളിന്നിവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ചര്‍ച്ച ആരംഭിക്കും മുന്‍പ്‌ താങ്കളുടെ ഓണക്കാല സ്മരണകള്‍ പ്രേക്ഷകരുമായി ഒന്ന് പങ്ക് വെക്കാമോ?

ലാഭകുമാരന്‍: തീര്‍ച്ചയായും, അതിന് മുന്‍പ് നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ എന്‍റെ വിയോജിപ്പ് അറിയിച്ചു കൊള്ളട്ടെ. ബിയറില്‍ മിനറല്‍ വാട്ടര്‍ കലര്‍ത്തി എന്ന് നിങ്ങള്‍ പറഞ്ഞ കാര്യം തികച്ചും വാസ്തവവിരുദ്ധമാണ്...

അവതാരക:  പക്ഷെ സര്‍, താങ്കളുടെ റെസ്റ്റോറന്റിലെ ജീവനക്കാരന്‍ തന്നെയാണ് ഈ കാര്യം ഞങ്ങളുടെ ലേഖകനോട് പറഞ്ഞത്. മിനറല്‍ വാട്ടര്‍  കുപ്പികളില്‍ കൊണ്ട് വന്ന് താങ്കളുടെ നേതൃത്വത്തില്‍ ബിയറില്‍ കലക്കാറുണ്ടെന്നാണ്  ഞങ്ങള്‍ക്ക് കിട്ടിയ വിവരം.

ലാഭകുമാരന്‍: അസത്യമാണത്, ആരാണത് പറഞ്ഞത്? ആക്കുളം കായലിലെ വെള്ളവും മിനറല്‍ വാട്ടെറും തിരിച്ചറിയാന്‍ വയ്യാത്ത അവനെ ഞാന്‍ ഇന്ന് തന്നെ പിരിച്ച് വിടും. 
 
അവതാരക: അപ്പോള്‍ സര്‍, മിനറല്‍ വാട്ടര്‍ എന്ന് പറഞ്ഞ് താങ്കള്‍ പതിനഞ്ച് രൂപയ്ക്ക് കൊടുക്കുന്നത്....????

ലാഭകുമാരന്‍: അതൊക്കെ ഇപ്പൊ എന്തിനാ നമ്മള്‍ അന്വേഷിക്കുന്നത്? നമുക്ക് സദ്യയുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്‌താല്‍ പോരേ?

അവതാരക: യെസ് യെസ്... അപ്പോള്‍ ഈ സദ്യയുടെ കാറ്ററിംഗ് രീതികള്‍ എങ്ങനെയൊക്കെയാണ്?
 
ലാഭകുമാരന്‍: സത്യസന്ധമായിപ്പറഞ്ഞാല്‍ നമുക്ക് ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന ഏര്‍പ്പാടാണ് ഈ സദ്യകള്‍.
ഉദാഹരണത്തിന്, ഞങ്ങള്‍ സാധാരണയായി ഹോട്ടലില്‍ കൊടുക്കുന്ന ഊണിന് എണ്‍പത് രൂപയാണ്. ഇതേ സാധനം, ചില്ലറ വ്യത്യാസങ്ങളോടെ നമ്മള്‍ അവിടെക്കൊണ്ട് സദ്യ എന്ന പേരില്‍ വിളമ്പിക്കൊടുത്താല്‍ ഒരു നൂറ്റമ്പത് മുതല്‍ ഇരുനൂറ് രൂപ വരെ വാങ്ങാം.
 
അവതാരക: പക്ഷെ സര്‍, സദ്യക്ക് കൂടുതല്‍ വിഭവങ്ങള്‍ ഇല്ലേ? മൂന്ന്‍ തരം പായസം, പഴം, കൂടുതല്‍ കൂട്ടാനുകള്‍ എന്നിവ. അപ്പോഴെങ്ങനെ ലാഭം കൂടും?
 
ലാഭകുമാരന്‍: പറഞ്ഞ് തരാം. ഇവിടെയാണ്‌ നമ്മള്‍ ബുദ്ധി ഉപയോഗിക്കേണ്ടത്. സാധാരണ കാറ്ററിംഗ് മണ്ടന്മാര്‍ ചെയ്യുന്ന ഒരു ഏര്‍പ്പാടുണ്ട്. ആയിരം ഊണ് ഓര്‍ഡര്‍ ചെയ്‌താല്‍ ഒരു അമ്പത്‌ ഊണ് എക്സ്ട്രാ കൊണ്ട് വരും. ഞങ്ങള്‍ നേരെ തിരിച്ചാണ്.
ആയിരം പേര്‍ ഓര്‍ഡര്‍ ചെയ്‌താല്‍ ഞങ്ങള്‍ ഒരു എഴുനൂറ് ഊണ് മാത്രമേ കൊണ്ട് വരൂ.
അവതാരക: അയ്യോ, അപ്പോള്‍ സര്‍ ഫുഡ്‌ തികയാതെ വരില്ലേ?

ലാഭകുമാരന്‍: ഇല്ല.. അവിടെയാണ് നമ്മളുടെ തന്ത്രം. നന്നായി ട്രെയിന്‍ ചെയ്ത വിളമ്പുകാരെ മാത്രമേ നമ്മള്‍ വിടാവൂ. അവിയല്‍, തോരന്‍, കിച്ചടി, പച്ചടി മുതലായ സാധനങ്ങള്‍ വിളമ്പാന്‍ തവി കൊടുത്ത് വിടരുത്, ചെറിയ ടേബിള്‍ സ്പൂണ്‍ വേണം കൊടുക്കാന്‍.
ചോറ് വിളമ്പലാണ് നമ്മുടെ മാസ്റ്റര്‍ തന്ത്രം. ആദ്യം ചോറ് വിളമ്പുമ്പോള്‍ ഒരു തവി ചോറ് മാത്രം ഇടുക.
 
അവതാരക: അപ്പോള്‍ സര്‍, അവര്‍ കൂടുതല്‍ വിളമ്പാന്‍ ചോദിക്കില്ലേ?
 
ലാഭകുമാരന്‍: ചോദിക്കും. ഇത് പരിപ്പ് ഒഴിക്കാനാണ്. സാമ്പാര്‍ ഒഴിക്കാന്‍ ചോറ് വേറെ വരും എന്ന് നമ്മുടെ ട്രെയിനികളെക്കൊണ്ട് പറയിപ്പിക്കുക. 

കൂടെ ജോലി ചെയ്യുന്നവരുടെ മുന്നില്‍ മാനം കളയണ്ട എന്ന് കരുതി മിക്കവാറുമുള്ളവര്‍ അത് കേട്ടടങ്ങും. സാമ്പാര്‍ ഒഴിക്കാനും ഇത് പോലെ തന്നെ വിളമ്പുക. അപ്പോള്‍ കൂടുതല്‍ ചോറ് ചോദിച്ചാല്‍ പുളിശ്ശേരിക്കും രസത്തിനും പുറകെ ചോറ് വരും എന്ന് പറയുക.

ഒരുമാതിരിപ്പെട്ടവനൊക്കെ പായസം കഴിഞ്ഞാല്‍ പിന്നെ ചോറ് കഴിക്കില്ല. അങ്ങനെ നമുക്ക് നമ്മുടെ ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാം.

അവതാരക: Wow.... What a Fantastic, Bomblastic & Pediyatric ഐഡിയ.. !!!  (കടപ്പാട്:ക്രഞ്ചു)

ലാഭകുമാരന്‍: വരട്ടെ, കഴിഞ്ഞിട്ടില്ല. ഇനിയുമുണ്ട് തന്ത്രങ്ങള്‍. ഞങ്ങള്‍ കഴിഞ്ഞയാഴ്ച ടെക്പാര്‍ക്കിലെ ഒരു വലിയ കമ്പനിയില്‍ പരീക്ഷിച്ച് വിജയിച്ചതാണ്.

അവതാരക: എന്താണത്?

ലാഭകുമാരന്‍: നമ്മള്‍ ഒരു ഓര്‍ഡര്‍ ഏറ്റെടുക്കുമ്പോള്‍ ആദ്യം അന്വേഷിക്കേണ്ടത്, ആ കമ്പനിയില്‍ എല്ലാവരും ലഞ്ച് കഴിക്കുന്നത്‌ എത്ര മണിക്ക് ആണെന്നാണ്‌.
ഉദാഹരണത്തിന്, പന്ത്രണ്ടരയ്ക്കാണ് അവിടുത്തെ ലഞ്ച് ബ്രേക്ക്‌ എങ്കില്‍ നമ്മള്‍ ഒരു ഒന്നര കഴിഞ്ഞിട്ടേ ചോറ് റെഡി ആക്കാവൂ. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള കുറെ ആള്‍ക്കാരുണ്ടാവും. അവരൊക്കെ വെയിറ്റ് ചെയ്യാന്‍ പറ്റാതെ അപ്പോള്‍ തന്നെ പുറത്ത്‌ പോയി കഴിച്ചോളും

പിന്നെ വിളമ്പ് തുടങ്ങിയാലും ആദ്യത്തെ ഒന്ന് രണ്ടു പന്തി പരമാവധി പതുക്കെ വിളമ്പുക.
അവതാരക: അതെന്തിനാണ് സര്‍.?
 
ലാഭകുമാരന്‍: അതെന്തിനാണെന്ന് വെച്ചാല്‍, അങ്ങനെ ചെയ്‌താല്‍ മൂന്നാം പന്തി തുടങ്ങുമ്പോഴേക്ക് ഒരു രണ്ടേമുക്കാല്‍ മൂന്നുമണി ആകും. അത്ര സമയം കാത്ത് നില്‍ക്കാന്‍ ആരും മെനക്കെടില്ല. അപ്പോഴും വീണ്ടും കുറേപ്പേര്‍ പുറത്തു പോയി കഴിക്കും. 

പിന്നെയും ചിലരുണ്ട്, അവര്‍ കാത്തിരിക്കും. നമ്മളുടെ ഫുഡ്‌ കഴിച്ചിട്ടേ പോകൂ എന്ന് വാശിയുള്ളവര്‍. അങ്ങനെയുള്ളവരെ നമ്മള്‍ ഒരു മൂന്നേമുക്കാല്‍ മണി വരെ വെയിറ്റ് ചെയ്യിപ്പിച്ച് നോക്കും. എന്നിട്ടും പോയില്ലെങ്കില്‍ അവരെ അകത്തു കയറ്റി ഇരുത്തും.

എന്നിട്ട് ഒരു പതിനഞ്ച് മിനിറ്റ്‌ വരെ ഒന്നും വിളമ്പാതെ ഇരിക്കുക. ചോദിച്ചാല്‍ ചോറ് തീര്‍ന്നു. ഞങ്ങള്‍ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്ന് പറയുക. അത് കേട്ടിട്ടും പോകാതെ പിന്നെയും കാത്തിരിക്കുന്ന കുറച്ച് പേരുണ്ടാകും. ഇന്നിനി വീട്ടില്‍ പോയില്ലെങ്കിലും തിന്നിട്ടേ അടങ്ങൂ എന്നുള്ളവര്‍.
അവര്‍ക്ക് നമ്മള്‍ വിളമ്പിക്കൊടുത്തേ മതിയാകൂ.
 
അവതാരക: ഓ, ഹൗ സ്വീറ്റ്‌.
 
ലാഭകുമാരന്‍: യാ യാ, താങ്ക്സ്. ഇനിയാണ് നമ്മുടെ പതിനെട്ടാം അടവ്. ഉണ്ടിട്ടേ പോകൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നമ്മള്‍ ഐറ്റംസ് കുറച്ച് മിനിസദ്യ വിളമ്പും.
 
അവതാരക: ഓ, അതെങ്ങനെ?
 
ലാഭകുമാരന്‍: ഒരു തവി ചോറ് വിളമ്പുക. കൂടുതല്‍ ചോദിക്കുന്നവരോട് സാമ്പാറിന്‍റെ കൂടെ ബാക്കി ചോറ് തരുമെന്ന് പറയുക. എന്നിട്ട് പുറകെ പതുക്കെ പായസം വിളമ്പുക. സാമ്പാറില്ലേ എന്നന്വേഷിക്കുന്നവരോട് ചോറ് തീര്‍ന്നു എന്ന് ദുഃഖം അഭിനയിച്ച് പറയുക. 

അത് കൊണ്ട് പല ഗുണങ്ങളുണ്ട്. സാമ്പാര്‍ ലാഭം. സാമ്പാര്‍ ഒഴിച്ച് കഴിക്കേണ്ട ചോറ് ലാഭം. ഒപ്പം പായസം കഴിഞ്ഞ് വിളമ്പാനുള്ള ചോറും പുളിശ്ശേരിയും മോരും ലാഭം.
 
അവതാരക: അപ്പോള്‍ ഫുഡ്‌ ബാക്കി വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
 
ലാഭകുമാരന്‍: ഭക്ഷണം വേസ്റ്റ് ആക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ല. ഈ മിച്ചം കിട്ടുന്ന ഫുഡ്‌ നമ്മള്‍ അടുത്ത കമ്പനിയിലെ സദ്യക്ക് കൊടുക്കും.
 
അവതാരക: അപ്പോള്‍ ഫുഡ്‌ ചീത്തയാവില്ലേ?
 
ലാഭകുമാരന്‍: ഹേ, എവിടുന്ന്? ഈ അവിയല്‍ ഒരാഴ്ച കഴിഞ്ഞാലും പയറ് പോലെ നില്‍ക്കും. ഈ ഓണം സീസണിലേക്കുള്ള അവിയല്‍ ഞങ്ങള്‍ എന്നേ സ്റ്റോക്ക്‌ ചെയ്ത് കഴിഞ്ഞു.

അവതാരക: എന്റമ്മേ..!!!

 ര്‍ണിം.....ര്‍ണിം........ലാഭകുമാരന്‍റെ ഫോണ്‍ ബഹളം വെച്ചു.
ലാഭകുമാരന്‍:  ഹലോ, അതെ സര്‍, D6 തന്നെ..ഞങ്ങളാണ് ഇന്ന് കേരളത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള സദ്യകള്‍ നല്‍കുന്നത്. കസ്റ്റമേര്‍ഴ്സിന്‍റെ സന്തോഷമാണ് ഞങ്ങളുടെ ലക്‌ഷ്യം. മൂന്ന്‍ കൂട്ടം പായസവും, പരിപ്പും പപ്പടവും എല്ലാമുള്ള ഒരുഗ്രന്‍ സദ്യ....അടുത്ത വെള്ളിയോ? ഓകെ സര്‍, അങ്ങനെയാകട്ടെ. 

 ഫോണ്‍ വെച്ചിട്ട് ലാഭകുമാരന്‍ "അപ്പൊ നിങ്ങള്‍ ടിവിക്കാര്‍ക്കും ഞങ്ങള്‍ ഒരു സദ്യ അറേഞ്ച് ചെയ്തിട്ടുണ്ട്. വരൂ വന്ന് ഒന്നാം പന്തിക്ക് ക്യൂ നില്‍ക്കൂ.. ഇപ്പൊ വിളമ്പിത്തരാം..."
   
സ്ക്രീനില്‍ മേക്കപ്പിട്ട അവതാരകയുടെ നിര്‍നിമേഷമായ മുഖം.
 
Director: "Camera Cut....Packup ....Escape.....!!! "

ശുഭം....

വാല്‍കഷ്ണം: ലാഭകുമാരന്‍ എന്ന പേര് തികച്ചും സാങ്കല്‍പികം മാത്രം.  D6 Inn എന്ന പേരിന്‍റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...

/അജ്ഞാതന്‍/
(ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും  എന്ന് കരുതി  രണ്ട് മണിക്കൂര്‍ കാത്ത് നിന്ന് പ്രഥമനും പഴവും സാമ്പാറും പുളിശ്ശേരിയും മോരും ഉപ്പേരിയും അച്ചാറും ഇല്ലാതെ സദ്യ(?) കഴിച്ച ഒരു പാവം മലയാളി)


Creative Commons License
http://hiddenflash.blogspot.com by Ajnaathan is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.

Thursday, September 8, 2011

ഡിഷ്‌ ആന്റിന

കത്രിക്കടവിലെ ഫ്ലാറ്റിന്‍റെ ആറാം നിലയിലെ ബെഡ്റൂമില്‍ അന്നും പതിവ് പോലെ, ക്രഞ്ചു നല്ല ബാസുള്ള ഒരു ഏമ്പക്കം വിട്ടുണര്‍ന്നു.
ഒപ്പം ആ മുക്ര കേട്ട് ഞെട്ടിയ മിസ്സിസ് ക്രഞ്ചു എന്ന ക്രഞ്ചിയും..

അബോധാവസ്ഥയില്‍ ക്രഞ്ചുവിന്‍റെ രണ്ടാം ശബ്ദം ഉയര്‍ന്നു.. "ചായ".
ക്രഞ്ചി കണ്ണ് ചിമ്മിയുണര്‍ന്നു.
"ക്രഞ്ചുവേട്ടാ എണ്ണീക്ക്, ഇന്നല്ലേ വീട് മാറേണ്ടത്?" ക്രഞ്ചി ഓര്‍മ്മിപ്പിച്ചു.
ക്രഞ്ചു ഒരു പുലര്‍കാല കൂര്‍ക്കം മറുപടി നല്‍കി..."ഖുര്‍ര്‍ര്‍ര്‍.."

ക്രഞ്ചി അടുക്കളയില്‍ ചെന്ന് അടുപ്പത്ത് വെള്ളം വെച്ചു.

ഇന്ന് എന്തെല്ലാം ജോലികള്‍.
സാധനങ്ങള്‍ മാറ്റണം, ഓണറെ ഫ്ലാറ്റ് കാണിച്ച് അഡ്വാന്‍സ്‌ തിരികെ വാങ്ങണം, നാളത്തെ പാലുകാച്ചിന് വേണ്ട സാധനങ്ങള്‍ വാങ്ങണം... അങ്ങനെ എന്തെല്ലാം
എന്തെല്ലാം.... ക്രഞ്ചി പ്രഭാതടെന്‍ഷനില്‍ മുഴുകി.

ചായയുമായി ക്രഞ്ചി മുറിയിലെത്തിയപ്പോള്‍ ക്രഞ്ചു ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ശബ്ദം........ക്രഞ്ചി കാതോര്‍ത്തു.

"അയ്യോ ദാസേട്ടാ, കഴുത്തീന്ന് വിട്..എന്നെ തല്ലല്ലേ... ഇനി ഞാന്‍ സ്റ്റേജില്‍ പാടില്ല. ഒരബദ്ധം ഏത് ബാങ്ക് മാനേജര്‍ക്കും പറ്റും." ക്രഞ്ചു കൈകൂപ്പി കരഞ്ഞു.

"ക്രഞ്ചുവേട്ടാ...എന്തൊക്കെയാ ഈ പറയുന്നത്?... എണ്ണീക്ക്.. ദാ ചായ."

ക്രഞ്ചു ഞെട്ടിയുണര്‍ന്നു.
"നശിപ്പിച്ചു, ഞാനും ദാസേട്ടനും കൂടി ശുഭപന്തുവരാളി രാഗത്തില്‍ ഒരു പിടി പിടിക്കാന്‍ വേണ്ടി ശ്രുതി ഇട്ടു തുടങ്ങുകയാരുന്നു... അന്നേരമാ അവള്‍ടെ ചായ"

ക്രഞ്ചു പ്രഭാതത്തില്‍ തന്നെ ക്രുദ്ധനായി.

"രാഗത്തിന്‍റെ കഴുത്തീന്ന് പിടി വിടാന്‍ ആയിരിക്കുമല്ലേ ദാസേട്ടനോട് കരഞ്ഞ് പറഞ്ഞത്?" ക്രഞ്ചിയും വിട്ടില്ല.

മറുപടി കേട്ട് ക്രഞ്ചു നമ്രമുഖനായി ചായ മോന്തി.

"സാധനങ്ങള്‍ എങ്ങനെ ഷിഫ്റ്റ്‌ ചെയ്യണമെന്ന് തീരുമാനിച്ചോ?"
ക്രഞ്ചിയുടെ ചോദ്യത്തിന് ക്രഞ്ചു മറുപടി നല്‍കി "തല ഇരിക്കുമ്പോ വാല്‍ ആടരുത്....." 
ക്രഞ്ചു ബാത്രൂമിലേക്ക് മാര്‍ച്ച് ചെയ്തു.

* * * * * * * * * * * * * * * * * * * * * * * * * * *

ബാത്ത്റൂമില്‍ നിന്നിറങ്ങി വന്ന് ക്രഞ്ചു പറഞ്ഞു "പാക്കേഴ്സ് & മൂവേഴ്സ്"
ക്രഞ്ചി: ഏ?
ക്രഞ്ചു: ഈ ക്രഞ്ചു എല്ലാം അറേഞ്ച് ചെയ്തു കഴിഞ്ഞു. ഒമ്പത് മണിക്ക് അവര്‍ വരും, ലോഡിംഗ്, അണ്‍ലോഡിംഗ് എല്ലാം അവര്‍ ചെയ്യും.
പരാന്നഭോജികളായ സിഐടിയുക്കാര്‍ക്ക് ഒരു പുല്ല് പോലും ക്രഞ്ചു കൊടുക്കില്ല.
ക്രഞ്ചി: അപ്പൊ നമ്മള്‍ ഒന്നും ചെയ്യണ്ടേ?
ക്രഞ്ചു: നീ വായടച്ച് മാറി നിന്നാല്‍ മതി. ചെയ്യേണ്ടതൊക്കെ അവര്‍ ചെയ്തോളും.

ക്രഞ്ചി മുഖം വീര്‍പ്പിച്ചു.

ക്രഞ്ചു ടിവി ഓണ്‍ ചെയ്തു.
ക്രഞ്ചുവിന്‍റെ ടിവി പതിവ് പോലെ സ്ക്രീനില്‍ വെട്ടലും അവ്യക്ത ശബ്ദവും പുറപ്പെടുവിച്ചു.
അസഹ്യതയോടെ ക്രഞ്ചു: ഫ്ലാറ്റില്‍ കുഴി കുത്താനുള്ള സൗകര്യം ഇല്ല. ഉണ്ടായിരുന്നെങ്കില്‍ എന്നേ ഞാന്‍ ഈ നാശം കുഴിച്ച് മൂടിയേനെ.
ക്രഞ്ചു പ്രാതലിലേക്ക് ശ്രദ്ധ തിരിച്ചു.

കൃത്യ സമയത്ത് പാക്കേഴ്സ് & മൂവേഴ്സ് വന്നു. സാധനങ്ങള്‍ അടുക്കിത്തുടങ്ങി
ക്രഞ്ചുവും ഒരു പാക്കേഴ്സ് തൊഴിലാളിയും കൂടി ഫ്ലാറ്റിന്‍റെ ടെറസ്സില്‍ കയറി.
കൂട്ടത്തിലെ മുഴുത്ത ഡിഷ്‌ ചൂണ്ടിക്കാട്ടി ക്രഞ്ചു പറഞ്ഞു "അതാ എന്‍റെ ഡിഷ്‌"

പാക്കേഴ്സ് & മൂവേഴ്സ് പാക്കിംഗ് കഴിഞ്ഞ് മൂവാന്‍ തയ്യാറായി.
ഫ്ലാറ്റിന്‍റെ ഉടമയായ നമ്പ്യാരേട്ടനോടും കുടുംബത്തോടും ക്രഞ്ചു ദമ്പതികള്‍ യാത്ര പറഞ്ഞു.
ക്രഞ്ചു: നമ്പ്യാരേട്ടാ, ചേച്ചീ പോട്ടെ, നാളെ എല്ലാരും പാല്കാച്ചിന് വരണം.
നമ്പ്യാരേട്ടന്‍ തല കുലുക്കി.
ക്രഞ്ചു: നമ്പ്യാരേട്ടാ, ഫ്ലാറ്റില്‍   കയറി നോക്കണ്ടേ.?
നമ്പ്യാരേട്ടന്‍ ഗദ്ഗദകണ്ഠനായി. "വേണ്ട, മോനെ ഞങ്ങള്‍ക്ക് വിശ്വാസമാ"
ക്രഞ്ചു: നമ്പ്യാരേട്ടന്‍ ചെയ്ത് തന്ന ഉപകാരങ്ങള്‍ക്ക് ഞാനിപ്പോ എന്താ തരണ്ടെ?
നമ്പ്യാരേട്ടന്‍: ഒന്നും വേണ്ട, ഞങ്ങളെയൊന്നും മറക്കാതിരുന്നാല്‍ മതി. മോന്‍ നന്നായി വരും.
ക്രഞ്ചു താക്കോല്‍ നല്‍കി. നമ്പ്യാരേട്ടന്‍ അഡ്വാന്‍സും.
മിസ്സിസ് ക്രഞ്ചുവും മിസ്സിസ് നമ്പ്യാരും രംഗം കൊഴുപ്പിക്കാന്‍ കണ്ണീര്‍ തൂവി.

ക്രഞ്ചു സാന്‍ട്രോയില്‍ കയറി രണ്ട് തവണ ഇരപ്പിച്ച് പൊടി പറത്തി കുതിച്ചു. പിന്നാലെ പാക്കേഴ്സ് & മൂവേഴ്സും.

കാറോടിക്കുന്നതിനിടയിലും  ക്രഞ്ചു നമ്പ്യാരേട്ടനെ പറ്റിയോര്‍ത്തു.  "എത്ര നല്ല മനുഷ്യന്‍"
* * * * * * * * * * * * * * * * * * * * * * * * * * *
ട്രാഫിക്‌ ബ്ലോക്കില്‍ പച്ച കാത്ത് കിടക്കുമ്പോള്‍ ക്രഞ്ചി സംശയം പ്രകടിപ്പിച്ചു "ക്രഞ്ചുവേട്ടാ,അവിടെ ചെല്ലുമ്പോള്‍ ഈ സിഐടിയുക്കാര്‍ നോക്കുകൂലി ചോദിച്ച് പ്രശ്നമുണ്ടാക്കുമോ?"
ക്രഞ്ചു: ഹും, ഈ എന്നോടോ?
ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് നീട്ടിത്തുപ്പി, ക്രഞ്ചു നോക്കുകൂലിയോടുള്ള തന്‍റെ അമര്‍ഷം പ്രകടിപ്പിച്ചു.

ക്രഞ്ചു: സപ്തസ്വരങ്ങള്‍ രാഗത്തില്‍ ചാലിച്ച് അമ്മാനമാടാന്‍ മാത്രമല്ല, നല്ല തെറി, നല്ല വൈപ്പിന്‍ തെറി വിളിക്കാനും ഈ ക്രഞ്ചുവിനറിയാം.
ക്രഞ്ചി: ഉവ്വുവ്വേ, പണ്ട് മലപ്പുറത്ത് പറ്റിയത് പോലാവും.

ആ മറുപടിയില്‍ ക്രഞ്ചു നിശബ്ദനായി.
തികട്ടി വന്ന ഓര്‍മ്മകളെ അകറ്റാന്‍ ക്രഞ്ചു സ്റ്റീരിയോയുടെ ശബ്ദം കൂട്ടി. ആക്സിലേറ്ററില്‍ ആഞ്ഞ് ചവിട്ടി.

പക്ഷെ, കാര്‍ നീങ്ങുന്നതിലും വേഗത്തില്‍ ക്രഞ്ചുവിന്‍റെ മനസ്സ് പറന്ന് മലപ്പുറത്തെ ഫ്ലാഷ്ബാക്കിലെത്തി.

രണ്ടര വര്‍ഷം മുന്‍പുള്ള ഒരു വേനല്‍ക്കാലം.
അന്ന് ക്രഞ്ചു മറ്റൊരു ബാങ്കിന്‍റെ തൊഴിലാളിയാണ്.
കൊടുത്ത ജോലിയില്‍ ക്രഞ്ചു വിയര്‍പ്പൊഴുക്കി അധ്വാനിച്ച് പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ബാങ്ക് ക്രഞ്ചുവിനെ ലോണ്‍ റിക്കവറി എന്ന ദൗത്യം കൂടി ഏല്‍പിച്ചു.

മൂന്ന്‌ ദിവസം കൊച്ചിയിലും, ബാക്കി മൂന്ന്‌ ദിവസം മലപ്പുറത്തും.
ബിരിയാണികള്‍ തിന്നുന്നതിനോടൊപ്പം ക്രഞ്ചു കുറേ റിക്കവറികളും ഫലപ്രദമായി മലപ്പുറത്ത് നടത്തി.

കാശുണ്ടായിട്ടും ലോണ്‍ തിരിച്ചടക്കാതെ നടന്ന ഒരു മലപ്പുറം ഹാജിയോട്, പതിനേഴടവും പരാജയപ്പെട്ട ക്രഞ്ചു അലറി "ഇനി കാശടച്ചില്ലെങ്കില്‍ നിന്‍റെ
പുരയിടം ബാങ്കിന്‍റെ കക്ഷത്തിലിരിക്കും"

ഒന്ന് ഞെട്ടിയ ഹാജി ബോധം വീണ്ടെടുത്ത് തിരിച്ചലറി "ഞമ്മടെ പുരയിടം കക്ഷത്തില്‍ വെച്ച് ജ്ജ് മലപ്പുറം വിടുന്നത് ഞമ്മക്കൊന്ന്‌ കാണണം"
ക്രഞ്ചു: ഞാന്‍ കാണിച്ച് തരാം. എടടാ ആധാരം. .

ഹാജി തിരിഞ്ഞ് പറമ്പിലേക്ക് നോക്കി  മുക്കി അലറി "ഷുക്കൂറേ, മന്‍സൂറേ, കബീറേ, മുസ്തഫാ, ഓടി വാടാ ശെയ്ത്താന്മാരേ, കൊല്ലെടാ ഈ ഹമുക്കിനെ..."

ഹാജി തിരിഞ്ഞ് നോക്കുമ്പോഴേക്കും ക്രഞ്ചു സാന്‍ട്രോയുമായി മലപ്പുറം ജില്ലയുടെ അതിര്‍ത്തി കടന്നിരുന്നു.

പിന്നീട് മലപ്പുറം എന്ന് കേള്‍ക്കുന്നതേ മൂപ്പര്‍ക്കലര്‍ജിയാണ്.
ഗതികേടിന് എങ്ങാനം ട്രെയിനില്‍ പോകേണ്ടി വന്നാല്‍ കുറ്റിപ്പുറം മുതല്‍ പരപ്പനങ്ങാടി വരെ ക്രഞ്ചു അപ്പര്‍ ബര്‍ത്തില്‍ കയറി പുതച്ച് കിടക്കും.

കാറും ടെമ്പോയും പുതിയ വീട്ടിലെത്തിയപ്പോള്‍ ക്രഞ്ചു വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചു വന്നു.

പാക്കേഴ്സ് & മൂവേഴ്സ് നല്ല ഭംഗിയായി സാധനങ്ങളൊക്കെ അടുക്കി വെച്ചു.

ബഹളമൊക്കെ കഴിഞ്ഞ് ടിവി ഓണ്‍ ചെയ്ത ക്രഞ്ചു തന്‍റെ പഴഞ്ചന്‍ ടിവിയുടെ ക്ലാരിറ്റി കണ്ട് ഞെട്ടി.

ക്രഞ്ചു: എടീ ക്രഞ്ചീ, ഇത് കണ്ടോ നമ്മുടെ ടിവിയുടെ ക്ലാരിറ്റി. അവിടെ നമ്മുടെ ഡിഷ്‌ വേറെങ്ങോട്ടോ തിരിഞ്ഞിരുന്നതാ പ്രശ്നം. അല്ലാതെ ടിവിക്കല്ല.
ക്രഞ്ചി: ശരിയാണല്ലോ നല്ല ക്ലാരിറ്റി...ആ ഡിഷ്‌ എങ്ങനെ തിരിഞ്ഞു?
ക്രഞ്ചു: ആ എരപ്പാളി സെക്യൂരിറ്റി ഇല്ലേ? പോള്‍. അവന്‍ ആവും ചെയ്തത്. അവന്‍ മിനുങ്ങാന്‍ കാശ് ചോദിച്ചപ്പോ ഞാന്‍ കൊടുത്തില്ല. അതിനവന്‍ പണി
തന്നതാ...
ദൂരെ കത്രിക്കടവിലെ ഫ്ലാറ്റിന്‍റെ താഴെ നിന്ന പോള്‍ മൂന്ന് തവണ തുമ്മി.

രാത്രി ഉറങ്ങാന്‍ കിടന്ന ക്രഞ്ചു മുപ്പത് തവണ തുമ്മി.
"പുതിയ സ്ഥലത്തിന്‍റെയാ, മാറിക്കോളും." ക്രഞ്ചി ആശ്വസിപ്പിച്ചു.

* * * * * * * * * * * * * * * * * * * * * * * * * * * 
പിറ്റേന്ന് രാവിലെ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു.

പരാതിയുടെ തലക്കെട്ട്‌: ഡിഷ്‌ ആന്റിന മോഷ്ടിക്കപ്പെട്ടു.
പരാതിക്കാന്‍‍: നമ്പ്യാര്‍,
                               കത്രിക്കടവ്.
                               (ഒപ്പ്)

/അജ്ഞാതന്‍/